അന്യായം കാട്ടുന്ന 'നാട്ടറിവ് അജു നാരായണന്‍'
•
ഡോ കാനം ശങ്കരപ്പിളള
| പ്രാദേശിക ചരിത്രാന്വേഷണങ്ങളിലൂടെ കേരളചരിത്ര നിര്‍മ്മിതി ഒരു 'അന്യായ'മായി മാറുന്നു |
'കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍', 'കേരളത്തിലെ പ്രാദേശിക ചരിത്രാന്വേഷണങ്ങളുടെ ആദ്യ സമാഹാരം' എന്ന പേരില്‍ ഡോ. എന്‍എം നമ്പൂതിരിയും പികെ ശിവദാസും ചേര്‍ന്ന് എഡിറ്റ് ചെയ്ത 654 പേജും 475 രൂപാ വിലയുമുള്ള, ഡിസി ബുക്സ് പ്രസിദ്ധീകരണം പുറത്തിക്കിയത് 2009 ഏപ്രിലില്‍.
2015 സെപ്തംബറില്‍ പുറത്തിറക്കിയ രണ്ടാം പതിപ്പ് ആണ് ഇപ്പോള്‍ എന്റെ വായനയില്‍. തികച്ചും വ്യത്യസ്ഥമായ ഒരു കേരള ചരിത്രം. നമ്പൂതിരിയും ദാസും ചരിത്ര കുതുകികളുടെ അഭിനന്ദനം അര്‍ഹിക്കുന്നു.
മുമ്പേ നടന്നവര്‍, ബ്രാഹ്മണ വഴി, കുടുംബവഴി, ക്രിസ്ത്യന്‍ വഴി, ഇസ്ലാം വഴി, ബൌദ്ധ - ജൈന വഴികള്‍, ഗോത്രവഴി, പെൺ വഴി, സ്വരൂപവഴി, നാട്ടുവഴി, പ്രകൃതി വഴി, ദേശവഴി, പുതുവഴി എന്നിങ്ങനെ വിവിധ 'വഴി' അദ്ധ്യായങ്ങള്‍. അതിലെല്ലാം വിവിധ ലേഖനങ്ങള്‍. പലതും മുമ്പ് പലയിടത്തായി പ്രസിദ്ധീകരിച്ചവ. ചിലത് മുമ്പ് വായിച്ചവ. പിന്നെ അനുബന്ധം / നിളയുടെ പൈതൃകം, ഇരിങ്ങല്‍ അംശം, മാമാങ്കം എന്നിങ്ങനെ അതില്‍ പലതും വായിക്കാം .
പി ഗോവിന്ദപ്പിള്ളയുടെ അവതാരിക. മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരുമായ ലേഖകര്‍. പിവി കൃഷ്ണന്‍ നായര്‍, ഉള്ളൂര്‍ തുടങ്ങി, രാജന്‍ ചുങ്കത്ത്, സിജി ജയപാല്‍ വരെയുള്ള ലേഖകര്‍ .
പലരെയും മുമ്പ് വായിച്ചിട്ടുണ്ട് ചിലര്‍ പുതുമുഖങ്ങള്‍. ആകെക്കൂടി വളരെ വിജ്ഞാനപ്രദമായ വായനാനുഭവം.
ബുദ്ധ-ജൈന മതങ്ങളെക്കുറിച്ചു അജു നാരായണന്‍ എഴുതിയ ലേഖനം ആണ് ആദ്യം വായിക്കാനെടുത്തത് (260-276).
'വണികര്‍, വൈശ്യര്‍, ചാന്റോര്‍, വില്ലവര്‍ എന്നിവരെ ചേര രാജാക്കന്മാര്‍ പ്രത്യേകം സംരക്ഷിച്ചിരുന്നു എന്നും ഈ ജനവിഭാഗങ്ങളില്‍ അധികവും ഈഴവ സമുദായത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്നു കരുതാന്‍ ന്യായമുണ്ടെന്നും' അജു നാരായണന്‍.
പക്ഷെ എന്ത് 'ന്യായം' എന്ന് വിശദമാക്കാന്‍ ചരിത്രകാരന്‍ കൂട്ടാക്കാതെ പാവം വായനക്കാരെ നിരാശരാക്കുന്നു. ചാന്റോര്‍, വില്ലവര്‍ എന്നിവര്‍ ഈഴവരായി എന്ന് പി.കെ ബാലകൃഷ്ണനും ഡോ. പികെ ഗോപാലകൃഷ്ണനും എഴുതിയുട്ടുണ്ട് എന്നാണോര്‍മ്മ.
വില്ലവര്‍, ചാന്റോര്‍ എന്നിവര്‍ നാടാന്മാരായി എന്ന് നാടാര്‍ ചരിത്രകാരന്‍ പ്രൊഫസ്സര്‍ കെ. രാമയ്യന്‍ എഴുതിയ വിവരം താഴെക്കൊടുക്കുന്നു. പക്ഷേ, അജു നാരായണന്‍ പറയുമ്പോലെ വണികര്‍, വൈശ്യര്‍ എന്നിവര്‍, 'ഈഴവരുമായി അലിഞ്ഞു ചേര്‍ന്ന്' എന്നത് ശരിയോ?എവിടെ നിന്ന് കിട്ടി ഈ വിവരം (ന്യായം) എന്നത് അജു നാരായണന്‍ മറച്ചു വയ്ക്കുന്നത് കഷ്ടം. ഇതുവരെ പുറത്തിറങ്ങിയ ചരിത്ര ഗ്രന്ഥങ്ങള്‍, ശിലാശിലാരേഖകള്‍, പുരാവസ്തു ശേഖരം, നാട്ടറിവ്, വാമൊഴി വഴക്കം എന്നിവയില്‍ എവിടെ നിന്നാണാവോ ആ വക 'ന്യായം'?അതോ, വെറും കപോല കല്പിതവാദമോ?
പ്രിയ അജു നാരായണന്‍, 'ആ ന്യായം' ഒന്ന് വെളിപ്പെടുത്തുമോ?
• ഇനി ഒരു 'രഹസ്യ' ചരിത്രവിവരം
'നാടാര്‍ ചരിത്രരഹസ്യങ്ങള്‍' വെളിപ്പെടുത്തുന്ന പ്രൊഫസ്സര്‍ കെ രാജയ്യന്‍ (നാടാര്‍ കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ തിരുവനന്തപുരം, 2007)
എഴുതുന്നത് കാണുക (പേജ് 16,17)
ഈഴത്തില്‍ നിന്നും തിരികെ വന്ന ഷാൻടോര്‍ ഈഴവരായി. ദ്വീപ് (തമിഴില്‍ തീവ്) കളില്‍ നിന്ന് തിരികെ വന്ന ഷാൻടോര്‍ തീയരായി. ഡോ. ശാരദാദേവി പറയുന്നത് ആദ്യകാലങ്ങളില്‍ ഈഴഷാന്‍ടോര്‍ എന്നറിയപ്പെട്ടവര്‍ പില്‍ക്കാലങ്ങളില്‍ ഈഴവര്‍ ആയി എഡ്ഗാര്‍ തേഴ്സ്റ്റന്‍ പറയുന്നത് (1906) 'ഷാന്റോര്‍ രണ്ടായി പിരിഞ്ഞു നാടാരും ഈഴവരും ആയി' എന്നാണ്.
ഈഴവര്‍ തെങ്ങ് ധാരാളമുള്ളയിടത്തും നാടാര്‍ പന കൂടുതല്‍ ഉള്ള ഇടത്തും താമസമാക്കി (പേജ് 17).
'ഉഴവര്‍' രണ്ടു തരം. 'കാര്‍' (മഴക്കാര്‍) മാത്രം ആശ്രയിച്ചു കൃഷിചെയ്യുന്ന 'കാരാളാര്‍'. ജലസേചന മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ച ഹൈ ടെക് കര്‍ഷകര്‍, വെള്ളം ആളുന്നവര്‍, 'വെള്ളാളര്‍'. പതിറ്റുപ്പത്തിന്റെ വ്യാഖ്യാതാവ് ഉഴവരെ വെള്ളാളര്‍ എന്നാണു പറഞ്ഞത്' (ശൂരനാട് കുഞ്ഞന്‍പിള്ള, കേരളവും വെള്ളാളരും, 'ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍', എഡിറ്റര്‍ വിആര്‍ പരമേശ്വരന്‍ പിള്ള, അഞ്ജലി പബ്ലിക്കേഷന്‍സ് പൊന്‍കുന്നം, 1987, പേജ് 75).
വെള്ളാളരില്‍ പലരും പില്‍ക്കാലത്ത് നായര്‍ (പട്ടാളത്തില്‍ ചേര്‍ന്നവര്‍ ) ആയി. ചിലര്‍ ക്രിസ്തുമതവും മറ്റു ചിലര്‍ ഇസ്ലാം മതവും സ്വീകരിച്ചു.
മാപ്പിളമാര്‍ (മാര്‍ഗ്ഗപ്പിള്ള) ആയി. അപൂര്‍വ്വം പെന്തകോസ്തല്‍ (അമേരിക്കന്‍ ജോഷ്വാ പ്രോജക്റ്റ് വെബ്സൈറ്റ് കാണുക) മതവിശ്വാസവും സ്വീകരിച്ചു എന്നത് ശരിയാണ്. ഈഴവരുമായി വിവാഹവും കഴിച്ചിട്ടുണ്ട്.
ഇപ്പോഴും, കഴിക്കുന്നു. തുടരും. അതെല്ലാം ശരി തന്നെ. എന്നാല്‍ അജു നാരായണന്‍ എഴുതുംപോലെ, 'ഉഴവര്‍' (നിലം ഉഴുന്നവര്‍ - കര്‍ഷകര്‍) ഒരുകാലത്തും ഈഴവര്‍ ആയി 'അലിഞ്ഞു' ചേര്‍ന്നിട്ടില്ല.
അതിനു 'ന്യായ'വും കാണുന്നില്ല. 'ഉ', 'ഈ' ആയില്ല, എന്ന് ചുരുക്കം. 'നാട്ടറിവ് അജു നാരായണന്‍' കാട്ടുന്നത് തികച്ചും 'അന്യായം'.
'വൈശ്യവിഭാഗങ്ങള്‍ കേരളത്തില്‍' (പേജ് 298-310) എന്ന ലേഖനം, ഈപി ഭാസ്കര ഗുപ്തന്‍ എഴുതിയ 'ദേശായനം' എന്ന ഗ്രാമചരിത്രത്തിന്റെ ഭാഗം എടുത്തു നല്‍കിയത്, ദേശായനം നേരത്തെ വായിച്ചിരുന്നു. ഭാസ്കരഗുപ്തനെ ഫോണിലൂടെ പരിചയപ്പെടുകയും ചെയ്തിരുന്നു. ഇന്നദ്ദേഹം ഇല്ല. പ്രവേശികയില്‍ എഡിറ്റര്‍ പറയുന്നു: 'കേരളത്തില്‍ വൈശ്യരില്ല എന്നാണു പൊതുവേ പറയുക (പേജ് 297)' എത്ര വിചിത്രം!
കൃഷി, ഗോരക്ഷ, വാണിജ്യം ഇവയാണല്ലോ വൈശ്യധര്‍മ്മം. അപ്പോള്‍ ഇവ ആര് നടത്തി എന്നവര്‍ വ്യക്തമാക്കുന്നില്ല. നാഞ്ചിനാട്ടില്‍ നെൽക്കൃഷി തുടങ്ങിയ, കലപ്പ കണ്ടു പിടിച്ച വെള്ളാളര്‍, വൈശ്യര്‍ അല്ലാതെ ആര്?
വെള്ളാളരെ കേരളത്തില്‍ നിന്ന് മാത്രമല്ല, കേരള ചരിത്രത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ സംഘടിത ശ്രമം എംഎന്‍ ഗോവിന്ദന്‍ നായര്‍ക്കു മുമ്പേ (തെക്കന്‍ തിരുവിതാംകൂറിനെ വെട്ടിമുറിക്കും മുമ്പേ) തുടങ്ങിയിരുന്നു.
ഇന്നും അത് തുടര്‍ന്നു പോകുന്നു എന്നതിന് തെളിവാണ് ഈ പരാമര്‍ശം.