Friday, March 13, 2020

ദലിത്ബന്ധുവിന്‍റെ
ചരിത്ര വഞ്ചനകള്‍

| കുറിപ്പ്
• ഹരികുമാര്‍ ഇളയിടത്ത്

കാണാത്തത് കണ്ടതുപോലെ വിവരിക്കുകയും കണ്ടത് കാണാത്തതുപോലെ അഭിനയിക്കുകയും ചെയ്യുകയെന്നത് എഴുത്തിലെ നീതികേടായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ചരിത്രമെഴുത്തില്‍, പ്രത്യേകിച്ചും, അതിനെ ക്രിമിനല്‍ കുറ്റമായും പരിഗണിക്കാം. അങ്ങനെയെങ്കില്‍ നമ്മുടെ ചരിത്രകരന്മാര്‍ ഒട്ടുമിക്കവരും ക്രിമിനല്‍ കൂടിയാതെന്നു വരും. അത്തരം എഴുത്തുകാരില്‍ എന്തുകൊണ്ടും മുമ്പനാണ് ദളിത്ബന്ധു എന്‍. കെ.ജോസ്.

അദ്ദേഹം ഒരത്ഭുതമാണ്. സ്വാമിത്തോപ്പു കാണാതെ സ്വാമിത്തോപ്പിനെക്കുറിച്ച് വര്‍ണ്ണിക്കും. 'Upper Garment' എന്നതിനെ 'മേല്‍മുണ്ട്' എന്നോ 'മേല്‍വസ്ത്രം' എന്നോ മൊഴിമാറ്റാതെ, 'മാറു മറക്കുക' എന്നാക്കും. ദളിതനല്ലാതെ ദളിത് ബന്ധുവായി നടിച്ച് ജനങ്ങളെ തമ്മിലകറ്റാന്‍ അക്ഷരത്തെ ദുര്‍വിനിയോഗം ചെയ്യുന്ന അതേ ചാരുതയോടെ, 'മുലക്കരം' എന്നതിനെ Breast Tax ആയി അവതരിപ്പികകും. അത് 'പെണ്‍ തൊഴിലാളിയുടെ മേല്‍ ഏര്‍പ്പെടുത്തപ്പെട്ട നികുതി'യെന്ന് സത്യസന്ധതയോടെ വിവര്‍ത്തനം ചെയ്താല്‍, സവര്‍ണ്ണരെയും അവര്‍ണ്ണരെയും രണ്ടു കളങ്ങളിലാക്കി ഭിന്നിപ്പിന്‍റെ രാസത്വരകം വിറ്റഴിക്കാന്‍ കഴിയാതാകുമെന്നറിയുന്ന നല്ലൊരു കച്ചവടക്കാരന്‍ കൂടിയാണ് അദ്ദേഹം.         ചരിത്രത്തെ ഭാവനയാക്കുന്ന കാപട്യം പോലെതന്നെ പ്രധാനമാണ് ഭാവനയെ ചരിത്രമാക്കി പ്രചരിപ്പിക്കുന്നതും. രണ്ടും ദളിത്ബന്ധുവിന്‍റെ കൂടെപ്പിറപ്പാണ്. അദ്ദേഹത്തിന്‍റെ രചനകള്‍ പരിചമുളളവര്‍ക്ക് അത് തിരിച്ചറിയാന്‍ എളുപ്പമാണ്.

ആറാട്ടുപുഴയെക്കുറിച്ച് അദ്ദേഹത്തിന് ഒരു ചുക്കും അറിയില്ലായിരുന്നു. 2000നു ശേഷമുളള നരേഷന്‍ വരുന്നതുവരെ. ന്യൂ മീഡിയ അദ്ദേഹത്തെ ഏറ്റെടുത്തശേഷം കേരളശബ്ദം, ഓറ തുടങ്ങിയവയിലെ ചെറു ലേഖനങ്ങളും മറ്റും നല്‍കിയ അറിവേ അദ്ദേഹത്തിന് ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് ഉണ്ടായിരുന്നുളളൂ. അതുപോലെ തന്നെയാണ് മുലച്ചിപ്പറമ്പിനെക്കുറിച്ചുമുളള അദ്ദേഹത്തിന്‍റെ അറിവും.

എന്നാല്‍, അവയെക്കുറിച്ചൊക്കെ തനിക്ക് മുമ്പേതന്നെ തികച്ചും ബോധ്യമുണ്ടായിരുന്നുവെന്ന മട്ടിലാണ് അദ്ദേഹം ആറാട്ടുപുഴയെക്കുറിച്ചും മുലച്ചിപ്പറമ്പിനെക്കുറിച്ചും എഴുതി മറിച്ചിരിക്കുന്നത്.

അവയെക്കുറിച്ചൊക്കെ
അറിയുമായിരുന്നെങ്കില്‍ ഏതാണ്ട് 200നടുത്ത് പുസ്തകം എഴുതിയ ആള്‍, കേവലം ഒരു വരിയോ വാക്കോ, അവരെക്കുറിച്ച് എന്തേ നേരത്തേ എഴുതാഞ്ഞൂ.? അല്ലെങ്കില്‍, നവോത്ഥാനത്തെക്കുറിച്ച് ഇതിനകം നിരവധി ഗ്രന്ഥങ്ങളെഴുതിയ അദ്ദേഹം എവിടെയെങ്കിലും അതേപ്പറ്റി പരാമര്‍ശിക്കുകയെങ്കിലും ചെയ്യാതെയിരുന്നു.?

ആറാട്ടുപുഴയെക്കുറിച്ചുളള തന്‍റെ പുസ്തകത്തിന്, ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം കാര്‍ത്തികപ്പളളി താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് ശ്രീ. എസ്സ്. സലികുമാര്‍ ആമുഖമെഴുതി പ്രസിദ്ധീകരിച്ച, കെ. ഇന്ദ്രന്‍ തയ്യാറാക്കിയ 'ആറാട്ടുപുഴ വേലായുധപ്പണിക്കര്‍' എന്ന ലഘുലേഖയോടുളള കടപ്പാടുപോലും രേഖപ്പെടുത്താന്‍ ദളിത്ബന്ധു വിസ്മരിച്ചു.

(തുടരും)

No comments:

Post a Comment